Sports
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ ആദ്യപാദ സെമിയില്‍ എഫ്സി ബാഴ്സലോണയെ ഞെട്ടിച്ച് അത്ലറ്റിക്കോ മാഡ്രിഡ്.
സ്വന്തം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളിന് ബാഴ്സലോണയെ ഞെട്ടിച്ചു. മെട്രൊപൊലിറ്റാനൊ സ്റ്റേഡിയത്തില്‍ ആറാം മിനിറ്റില്‍ എറിക് ഗാര്‍സ്യയുടെ സെല്‍ഫ് ഗോളില്‍ അത്ലറ്റിക്കോ മുന്നിലെത്തി.
14-ാം മിനിറ്റില്‍ ആന്ത്വാന് ഗ്രീസ്മാന് ലീഡ് ഉയര്‍ത്തി. അഡെമോല ലുക്ക്മാന്റെ (33) വകയായിരുന്നു മൂന്നാം ഗോള്‍. ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ ജൂലിയന്‍ ആല്‍വരെസ് (45+2) ബാഴ്സലോണയുടെ വല നാലാം തവണയും കുലുക്കി.
അതോടെ ആദ്യ പകുതിയില്‍ത്തന്നെ അത്ലറ്റിക്കോയ്ക്ക് 4-0ന്റെ ലീഡ്. 85-ാം മിനിറ്റില്‍ കടുത്ത ഫൗള്‍ ചെയ്തതിനു എറിക് ഗാര്‍സ്യ ചുവുപ്പു കാര്‍ഡ് കണ്ടതോടെ ബാഴ്സയുടെ പതനം പൂര്‍ണം.തുടര്‍ന്നുള്ള മിനിറ്റുകളില്‍ 10 പേരുമായാണ് ബാഴ്സ മത്സരം പൂര്‍ത്തിയാക്കിയത്.
മറ്റൊരു ആദ്യപാദ സെമിയില്‍ റയല്‍ സോസിഡാഡ് 1-0ന് അത്ലറ്റിക് ബില്‍ബാവൊയെ തോല്‍പ്പിച്ചു. ബെനാറ്റ് ടുറിയന്റ്സിന്റെ (62) വകയായിരുന്നു സോസിഡാഡിന്റെ ഗോള്‍.
ബാഴ്സലോണ x അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാംപാദ സെമി മാര്‍ച്ച് നാലിനും സോസിഡാഡ് x ബില്‍ബാവൊ പോരാട്ടം മാര്‍ച്ച് അഞ്ചിനും നടക്കും. കോപ്പ ഡെല്‍ റേയില്‍ എഫ്സി ബാഴ്സലോണയാണ് നിലവിലെ ചാമ്പ്യന്മാര്.
Sports
ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കോപ്പ ഫുട്ബോള്‍ ഫൈനലില്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തിനു കളമൊരുങ്ങി. രണ്ടാം സെമിയില്‍ റയല്‍ മാഡ്രിഡ് 2-1ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി ഫൈനലില്‍ പ്രവേശിച്ചതോടെയാണിത്.
ആദ്യ സെമിയില്‍ എഫ്സി ബാഴ്സലോണ 5-0ന് അത്ലറ്റിക്കോ ബില്‍ബാവോയെ തകര്‍ത്ത് ഫൈനലില്‍ ഇടംപിടിച്ചിരുന്നു.
ഫെഡറിക്കോ വാല്‍വെര്‍ഡെ (2), റോഡ്രിഗോ (55) എന്നിവരായിരുന്നു റയല്‍ മാഡ്രിഡിനായി ഗോള്‍ നേടിയത്. അലക്സാണ്ടര്‍ സോര്‍ലോത്ത് (58) അത്ലറ്റിക്കോയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന്റെ ജയം തടയാന്‍ സാധിച്ചില്ല.
ഇന്ത്യന്‍ സമയം ഞായര്‍ അര്‍ധരാത്രി 12.30നാണ് 2026 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ എല്‍ ക്ലാസിക്കോയായ എഫ്സി ബാഴ്സലോണ x റയല്‍ മാഡ്രിഡ് ഫൈനല്‍.
Sports
മാഡ്രിഡ്: 1960 കളിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ഒരു ലീഗ് കിരീടത്തിലേക്കും മൂന്ന് കപ്പ് സക്സസിലേക്കും നയിച്ച ക്ലബ് ഇതിഹാസം എൻറിക് കോളർ (91) അന്തരിച്ചു.
ദേശീയ ഫുട്ബോൾ ഗ്രൗണ്ടിന്റെ ഉന്നതിയിലേക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ എത്തിക്കാൻ എല്ലാം നൽകിയ ഇതിഹാസ താരത്തെയാണ് കുടുംബത്തിന് നഷ്ടമായതെന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.
1953നും 1969നും ഇടയിൽ മാഡ്രിഡിനായി 470 മത്സരങ്ങളിൽനിന്ന് 105 ഗോളുകൾ നേടിയ ലെഫ്റ്റ് വിംഗറാണ് എൻറിക് കോളർ. 1960കളിൽ 10 വർഷം ടീമിനെ നയിച്ചു. ക്ലബ്ബിന്റെ ഏറ്റവും കൂടുതൽ കാലം ക്യാപ്റ്റനായിരുന്ന താരം കൂടിയാണ് എൻറിക്.
1960ലെ കപ്പ് ഫൈനലിൽ ബെർണബ്യൂവിൽ റിവൽ റയൽ മാഡ്രിഡിനെ അത്ലറ്റിക്കോ പരാജയപ്പെടുത്തിയപ്പോൾ എൻറിക്കിന്റെ പേരും സ്കോർ ബോർഡിൽ ഉണ്ടായിരുന്നു. തുടർന്ന് 1961ലും 1965ലും ടീം കപ്പുകൾ നേടി.
1962ലെ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പും എൻറിക് നേടി. 1962ൽ ചിലിയിൽ നടന്ന ലോകകപ്പിൽ 16 മത്സരങ്ങൾ കളിച്ചു. വലൻസിയയിലെ ഒരു സീസണിനുശേഷം 1970ൽ അദ്ദേഹം വിരമിച്ചു.
Sports
ന്യൂയോര്‍ക്ക്: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളിലെ ഡെത്ത് ഗ്രൂപ്പില്‍നിന്നു നോക്കൗട്ട് കടക്കാനാവാതെ പിടഞ്ഞുവീണത് സ്പാനിഷ് സംഘം അത്ലറ്റിക്കോ മാഡ്രിഡ്.
ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 1-0നു ബ്രസീല്‍ ടീമായ ബോട്ടഫോഗോയെ കീഴടക്കി. 87-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്റെ ഗോളിലായിരുന്നു അത്ലറ്റിക്കോയുടെ ജയം.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെന് 2-0ന് അമേരിക്കന്‍ ടീമായ സിയാറ്റില്‍ സൗണ്ടേഴ്സിനെ കീഴടക്കി. ഖ്വിച ക്വാരത്സ്ഖേലിയ (35’), അക്രാഫ് ഹക്കിമി (66’) എന്നിവരായിരുന്നു പിഎസ്ജിയുടെ ഗോള്‍ നേട്ടക്കാര്‍.
ഗ്രൂപ്പ് ബി പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ പിഎസ്ജി, ബോട്ടഫോഗോ, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ ആറു പോയിന്റ് വീതം നേടി. എന്നാല്‍, ഗോള്‍ ശരാശരിയില്‍ പിഎസ്ജിയും ബോട്ടഫോഗോയും യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി, അത്ലറ്റിക്കോ മാഡ്രിഡ് പുറത്തും.
പ്രീക്വാര്‍ട്ടറില്‍ പിഎസ്ജി ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയെ നേരിടും. ബോട്ടഫോഗോയുടെ പ്രീക്വാര്‍ട്ടര്‍ എതിരാളി ഗ്രൂപ്പ് എ ചാമ്പ്യന്മാരായ പാല്‍മീറസാണ്, ബ്രസീല്‍ ടീമുകളുടെ പോരാട്ടം.